Tuesday, September 25, 2007

കൊട്ടേഷന്‍

ബൂലോകത്തിന്റെ സ്പന്ദനം തന്നെ മാത്തെമാറ്റിക്സില്‍ ആണെന്നും, മാത്തെമാറ്റിക്സ് ഇല്ലെങ്കില്‍ ഭൂമി ഒരു വട്ടപൂജ്യമാണെന്നും വിശ്വസിച്ചു പോന്നവരാണ് ഞങ്ങളുടെ കുടുംബക്കാര്‍. അതു കൊണ്ടു തന്നെ പ്രീഡിഗ്രീ കഴിഞു ഇനിയെന്തു എന്നുള്ള വലിയ ചോദ്യചിഹ്നത്തിനു മുന്‍പില്‍ അല്പം പോലും ആലോച്ചു നില്‍ക്കാതെ ആദ്യം ചേച്ചിയും പിന്നെ ഞാനും ആ സാഗരത്തിലേക്കു എടുത്തു ചാടിയത്.
കാട്ടുമാക്കാന്‍ കഴിഞാല്‍ കുട്ടികള്‍ക്കു ഏറ്റവും പേടി കണ്ക്കു വാദ്യാനെ ആയിരുന്നു. കയ്യില്‍ ഒരു ചൂരലും പിടിച്ച് അങ്ങോര്‍ ക്ലാസ്സില്‍ വന്നാല്‍ പിന്നെ കൂടുതലും സംസാരിക്ക ചൂരലാ‍ണ്. 15 നെ 3 കൊണ്ട് എന്തു ചെയ്താലാ 5 കിട്ടുകാ എന്നുള്ള മാഷിന്റെ ചോദ്യത്തിനു 'ഗുണിക്കണോ' അതോ 'ഹരിക്കണോ' എന്നു തീര്‍ച്ചപെടുത്താനാവാതെ 'ക്കണം' എന്നു ഉത്തരം പറഞ്ഞപ്പോള്‍ എന്തു 'ക്കണം' എന്നു പറഞ് ചെവി പൊന്നാക്കിയത്രെ മാഷ് (ആ കുട്ടി ഞാന്‍ അല്ലാട്ടൊ). പല വായനക്കാര്‍ക്കും ഓര്‍മ്മിക്കാന്‍ ഏതെങ്കിലും ഒരു കണക്കു മാഷെങ്കിലും ഇങനെ ഉന്ടായിരിക്കും ( ഇപ്പൊ അവരൊക്കെ റിട്ടയേര്‍ട് ആയി ചെറുമക്കള്‍ അവരെ കണക്കു പഠിപ്പിക്കുന്നുണ്ടാവുമോ എന്തോ ..... )
ഇങ്ങനെയുള്ള കണക്കു മാഷന്മാരില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ഞാനും ചേച്ചിയും ബിരുദ സമയേ ആന്റ് ബിരുദ ശേഷേ നാട്ടിലുള്ള വളരുന്ന മുകുളങ്ങള്‍ക്കു ട്യൂഷന്‍ എടുക്കുന്ന പതിവുണ്ടായിരുന്നു. അതില്‍ നിന്നു കിട്ടുന്ന തുച്ചമായ വരുമാനം കാര്‍ണോന്മാരെ ബുദ്ധിമുട്ടിക്കാതെ ബിരുദ ജീവിതം തള്ളി നീക്കാന്‍ ഞങ്ങളെ സഹായിച്ചു. അതിനു ശേഷം ജ്വലി ആയപ്പോള്‍ ഞാന്‍ ട്യൂഷന്‍ ഒക്കെ നിര്‍ത്തി നാട് വിടുകയും, ചേച്ചിക്കു ട്യൂഷന്‍ നിര്‍ത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വേണ്ടപെട്ടവരുടെ നിര്‍ബന്ധം (ഞങ്ങള്‍ കൊച്ചിനെ ഇങ്ങോട്ടു വിടും, നിങ്ങള്‍ എന്തു വേണേലും ചെയ്തോ എന്നു വരെ പറഞ്ഞു ചില വേണ്ടപെട്ടവര്‍ ) കാരണം തുടരുകയും ചെയ്തു.
ഈ സംഭവം നടക്കുന്നതു കഴിഞ്ഞ തിങ്കളാഴ്ച ആണു. എല്ലാ ആഴ്ചയിലും, കഴിഞ്ഞ ആഴ്ചയില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ടെസ്റ്റ് പേപ്പര്‍ നടത്തുന്ന ഒരു സമ്പ്രദായം ഉണ്ടത്രെ. ആ ദിവസം അതിലൊരു കുട്ടിക്കു ചേച്ചി 0 (പൂജ്യം) മാര്‍ക്കു കൊടുത്തത്രെ. ( അതിനെ ഞാനും വിളിച്ച് അപലപിച്ചിരുന്നു ).
പിറ്റേ ദിവസം ചേച്ചിയെ കാണാന്‍ വന്ന കുട്ടി പറഞ്ഞത്രെ.
" പൂജ്യം മാര്‍ക്കു വാങ്ങാന്‍ ഞാന്‍ മന്ദബുദ്ധി ഒന്നും അല്ല. എന്റെ വീട്ടുകാര്‍ക്കും അതറിയാം. ഇവിടെ കൊട്ടേഷന്‍ കൊടുക്കുന്ന ഷാജിയെ അറിയില്ലെ? അതു എന്റെ ചാച്ചനാണ്. ചേച്ചി പുറത്തിറങ്ങി നടക്കു, അപ്പൊ കാണാം" ......
അങ്ങനെ ട്യൂഷന്‍ എടുത്തു കൊട്ടേഷന്‍ വാങ്ങിയ ആളെന്ന ബഹുമതി ചേച്ചിക്കു ചാര്‍ത്തി കിട്ടുകയും, അതോടെ ട്യൂഷന്‍ എന്ന കലാപരിപാടി ഭാഗികമായി നിര്‍ത്തുകയും ചെയ്തു.
വാല്‍ക്കഷ്ണം: ബൂലോകത്തില്‍ ബ്ലൊഗ് എഴുതി കൊട്ടേഷന്‍ വാങ്ങി എന്നുള്ള പേരു എനിക്കു വേന്ടാത്തതു കൊണ്ടു പരമാവധി കഥാപാത്രങ്ങളുടെ പേരു വെളിപെടുത്തിയിട്ടില്ല (വെളിപെടുത്തിയതു മാറ്റിയിട്ടുമുണ്ട്).എന്റെ സമയം തീരെ ശരിയല്ല. :)

Tuesday, June 26, 2007

പുണ്യാളന്‍

പല നാടുകളിലും പല പേരിലും പല വേര്‍ഷനുകളിലും പ്രചരിക്കുന്ന പല കഥകളും ഉണ്ട്. അതു പോലെ കേട്ട ഒരു സംഭവമാണു ഞാന്‍ ഈ പോസ്റ്റില്‍ എഴുതാന്‍ ശ്രമിക്കുന്നത്. ഈ കഥാതന്തു എന്റെ സ്വന്തമല്ലെന്നു അറിയിച്ചു കൊള്ളട്ടെ. [ ഏതെങ്കിലും ഞാന്‍ വായിക്കാത്ത ബ്ലോഗ്ഗുകളിലോ കാണാത്ത മെഗാ സീരിയലിലോ മറ്റോ ഇതു വന്നിട്ടുണ്ടെങ്കില്‍ വായനക്കാര്‍ പൊറുക്കുക ]
കേരത്തിന്റെ സ്വന്തം ലീഡര്‍ തറക്കല്ലിടുകയും, നര്‍മ്മസാമ്രാട്ടു നായനാര്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്ത കൊ.ഇ.എ.ലി (കൊച്ചിന്‍ അന്തര്‍രാഷ്ട്രീയ വ്യോമയാന ക്ലിപ്തം) നു സമീപം സ്തിതി ചെയ്യുന്ന ഒരു പ്രദേശമാണു കാഞ്ഞൂര്‍. ജാതിമതഭേധമന്ന്യേ ഭക്തജനങ്ങളും ധര്‍മ്മക്കാരും പെരുന്നാള്‍ സമയത്തു ഒത്തു ചേരുന്ന ഒരു സോഷ്യലിസ്റ്റു ദേവാലയമാണു കാഞ്ഞൂര്‍ പള്ളി. കാഞ്ഞൂരും പരിസരപ്രദേശങ്ങളിലും ഐശ്വര്യവും സാഹോ‍ദര്യവും വളര്‍ത്തി കാഞ്ഞൂര്‍ പുണ്യാളന്‍ വാണു പോന്നിരുന്നു.
തോമസ്സേട്ടന്‍ പ്രത്യേകിച്ചു പറയാന്‍ പാകത്തിനു പണിയൊന്നുമില്ലാതെ നടന്നിരുന്ന സ്തലത്തെ പരോപകാരി ആയിരുന്നു (ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല). മഴ പെയ്തു പാടത്തും തോട്ടിലും വെള്ളം നിറഞ്ഞാല്‍ പിന്നെ മീന്‍ പിടിക്കുക എന്നുള്ളതായിരുന്നു ഇതിയാന്റെ പ്രധാന ഹോബി. കാലത്തു തന്നെ ചൂണ്ടയും ചിരട്ടയില്‍ ഞാഞ്ഞൂളും ആയി വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകുന്നേരം രണ്ടു മൂന്നു ചുട്ടിപൊങ്ങനും പരലും ഒക്കെ ഈര്‍ക്കിളില്‍ കോര്‍ത്ത് സത്യന്‍ മാഷു സ്റ്റൈലില്‍ ആന്നു വീട്ടില്‍ കേറാറ്.
ഒരു ദിവസം പതിവു പോലെ മിസ്റ്റര്‍ തോമസ്സേട്ടന്‍ വടിയും നൂലുമായി മീന്‍ പിടിക്കാനിറങ്ങി. അന്നു ഉച്ചയായിട്ടും പരലിനെ പോയിട്ടു ഒരു ചുട്ടിപൊങ്ങന്‍ പോലും അതിയാന്റെ ചൂണ്ടയില്‍ കൊളുത്തിയില്ല. മീനുകളും മണ്ണിരകളും തമ്മില്‍ ഒരു ധാരണയില്‍ എത്തിയെന്നു തോമസ്സേട്ടനു തോന്നി. പെട്ടെന്നാണു തോമസ്സേട്ടനു പുണ്യാളന്റെ കാര്യം ഓര്‍മ്മ വന്നതു.
' ന്റെ പുണ്യാളാ, ആദ്യം കിട്ടണ മീനിനെ പുണ്ണ്യാളനു തന്നേക്കാവേ' എന്നു നേര്‍ന്നു. അത്ഭുതമെന്ന പോലെ തോമസ്സേട്ടന്‍ അന്നേവരെ കാണാത്തത്ര വലിപ്പമുള്ള ഒരു ബ്രാല്‍ ആണു ചൂണ്ടയില്‍ കൊളുത്തിയത്.
ഇത്രെം കഷ്ടപെട്ടു കിട്ടിയ മീനിനെ പുണ്യാളനു കൊടുക്കുന്ന കാര്യം ഓര്‍ത്തപ്പൊള്‍ തോമസ്സേട്ടന്റെ ഉള്ളൊന്ന് പിടഞ്ഞു.
' ന്റെ പുണ്യാളാ, അടുത്ത് കിട്ടണ മീനിനെ പുണ്ണ്യാളനു തന്നേക്കാവേ' എന്നു തോമസ്സേട്ടന്‍ നേര്‍ന്നു. അടുത്ത തവണ തോമസ്സേട്ടനു കിട്ടിയതു അതിലും വലിയ മീനായിരുന്നു. തോമസ്സേട്ടന്‍ വീണ്ടും ആശയകുഴപ്പതിലായി. ഒരു തവണ കൂടി പുണ്യാളനോട് തോമസ്സേട്ടന്‍ എക്സ്ക്യൂസ് പറഞ്ഞു.
' ന്റെ പുണ്യാളാ, അടുത്ത് കിട്ടണ മീനിനെ എന്തായാലും പുണ്ണ്യാളനു തന്നേക്കാവേ' എന്നു പറഞ്ഞു നാക്കെടുത്തു വായില്‍ തിരികെ പ്ലെയ്സ് ചെയ്യും മുന്‍പെ പിടിച്ചിട്ട രണ്ടു മീനും പിടച്ചു തോട്ടിലോട്ടു ചാടി.
' ഛെ, ഈ പുണ്യാളന്റെ ഒരു കാര്യം. ഒരു തമാശ പറഞ്ഞാലും മനസ്സിലാവില്ല' എന്നും പറഞ്ഞ് തോമസ്സേട്ടന്‍ പതുക്കെ വീട്ടിലോട്ട് നടന്നു.

Thursday, May 24, 2007

അലഭ്യലഭ്യശ്രീ

നിര്‍വചനം : ആലംഭനം - കെമ്പാലം മലയാളം നിഘണ്ടു.
അലഭ്യലഭ്യശ്രീ: ( ക്രിയ, പ്രതിക്രിയ, നാമം, യോഗം) ,
" എപ്പോഴും മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്‍ടു പോകും " ---------- 1

കോടികണക്കിനു ആളുകളില്‍ ഒന്നരയൊ രണ്ടരയോ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു യോഗമാണു അലഭ്യലഭ്യശ്രീ. അന്‍ഗനെ ആ യോഗം ലഭിച്ച ഒരു (ഹത)ഭാഗ്യവാനാണു ഞാന്‍. ഈ ബ്ലോഗിലൂടെ എന്റെ യോഗത്തിന്റെയും മറ്റും ഗദന ഗഥകള്‍ ആവുന്നത്ര ഗണ്ണീരില്‍ ജാലിച്ച് പറയാന്‍ ശ്രമിക്കാം.